13
Feb 2023
Tue
13 Feb 2023 Tue

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടില്‍ കോടികളുടെ തട്ടിപ്പ് നടന്നുവെന്നത് ഞെട്ടിക്കുന്നതാണെന്നും കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിനു പകരം അവരെ സംരക്ഷിക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാകേണ്ട ദുരിതാശ്വാസ ഫണ്ട് പാര്‍ട്ടിക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും വീതംവച്ചു നല്‍കിയത് പിച്ച ചട്ടിയില്‍ കൈയിട്ടുവാരുന്നതിനു തുല്യമാണ്. വിവിധ ജില്ലകളിലെ പ്രാഥമിക പരിശോധനയില്‍ തന്നെ വന്‍ തട്ടിപ്പാണ് കണ്ടെത്തിയിരുന്നതെങ്കിലും ചെപ്പടി വിദ്യയിലൂടെ കോടികളുടെ തട്ടിപ്പ് മറച്ചു പിടിച്ച് കുറ്റവാളികളെ രക്ഷപ്പെടുത്തുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കലക്ടറേറ്റുകളിലും വില്ലേജ് ഓഫിസുകളിലും മുഖ്യമന്ത്രിയുടെ ഓഫിസിലും മതിയായ പരിശോധനകള്‍ നടത്തിയിട്ടില്ല. കലക്ടറേറ്റുകളില്‍ ഏജന്റുമാര്‍ നല്‍കുന്ന വ്യാജ അപേക്ഷകളിലാണ് ലക്ഷക്കണക്കിന് രൂപ അനുവദിച്ചിരിക്കുന്നത്. അപേക്ഷകളില്‍ പരിശോധന നടത്തി ഫണ്ട് നല്‍കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. തട്ടിപ്പുകളുടെ അന്വേഷണം സിപിഎം നേതാക്കളിലെത്തുമ്പോള്‍ ആവിയായി പോവുകയാണെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മായീല്‍, പി പി റഫീഖ്, സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, ട്രഷറര്‍ അഡ്വ. എ കെ സ്വലാഹുദ്ദീന്‍, അഷ്റഫ് പ്രാവച്ചമ്പലം, അന്‍സാരി ഏനാത്ത് സംസാരിച്ചു.