കൈാച്ചി: ഗസ്റ്റ് ലക്ചററാകാൻ മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ മുൻ എസ്.എഫ്‌ഐ നേതാവായ കെ. വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഐപിസി 465, 468,471 തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഏഴുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്
|
കാസർകോട് തൃക്കരിപ്പൂർ മണിയനോടി സ്വദേശിനി കെ. വിദ്യക്കെതിരെ മഹാരാജാസ് കോളേജിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. കഴിഞ്ഞദിവസം എറണാകുളം സെൻട്രൽ പൊലീസ്, കോളജ് പ്രിൻസിപ്പലിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസ് അട്ടപ്പാടി അഗളി പൊലീസിന് കൈമാറിയേക്കും.
അതേസമയം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ചതിനൊപ്പം പിഎം ആർഷോയുടെ മാർക്ക് വിവാദം കൂടി വന്നതോടെ സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്. അട്ടപ്പാടി കോളജിന് പുറമേ കരിന്തളം കോളജിലും കെ വിദ്യ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നിയമനം നേടിയെന്നാണ് കണ്ടെത്തൽ. മുൻ എസ്എഫ്‌ഐ നേതാവ് കൂടിയായ വിദ്യക്ക് കാലടി സർവകലാശാലയിൽ പിഎച്ച്ഡിക്ക് പ്രവേശനം ലഭിക്കാൻ മന്ത്രി പി രാജീവ് ഇടപെട്ടു എന്ന ഗുരുതര ആരോപണത്തിലും സിപിഎമ്മിന് മറുപടി പറയേണ്ടിവരും.





