|
തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഇന്ന് കേരളത്തിലെത്തും. പാർട്ടി അധ്യക്ഷനായ ശേഷം ആദ്യമായാണ് ഖാർഗെ സംസ്ഥാനത്തെത്തുന്നത്. വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കാനാണ് ഖാർഗെയുടെ സന്ദർശനം.
രാവിലെ 11.40ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഖാർഗെയ്‌ക്കൊപ്പം എഐസിസി ജനറൽ സെക്രട്ടറിമാരായ കെ സി വേണുഗോപാൽ, താരിഖ് അൻവർ എന്നിവരുമുണ്ടാകും.
ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവിയുടെ നേതൃത്വത്തിൽ ഖാർഗയെ വിമാനത്താവളത്തിൽ സ്വീകരിക്കും.
ഉച്ചയ്ക്ക് 2.40ന് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററിൽ വൈക്കത്തേക്ക് പോകും. വൈകിട്ട് 5 മണിക്കാണ് വൈക്കം കായലോര ബീച്ചിൽ ഒരുക്കിയ വേദിയിൽ കോൺഗ്രസ് പ്രവർത്തകരെ ഖർഗെ അഭിസംബോധന ചെയ്യുക. മധ്യകേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി അമ്പതിനായിരത്തിലേറെ പ്രവർത്തകരെ പങ്കെടുപ്പിക്കാനാണ് കെപിസിസിയുടെ തീരുമാനം.
ശേഷം 5.45ന് ഹെലികോപ്റ്ററിൽ കൊച്ചി വിമാനത്താവളത്തിലെത്തും. തുടർന്ന് എട്ടുമണിക്ക് ബംഗലൂരുവിലേക്ക് പോകും.





