ഇംഫാല്‍: മണിപ്പൂരിലെ ജിരിബാം ജില്ലയില്‍നിന്ന് കാണാതായവരില്‍ മൂന്നുപേരുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സംഘര്‍ഷം കനക്കുന്നു.(Manipur is burning; Violence against the houses of ministers and MLAs; Indefinite curfew) കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മെയ്‌തേയ് വിഭാഗക്കാര്‍ രണ്ട് മന്ത്രിമാരുടെയും മൂന്ന് എം.എല്‍.എമാരുടെയും വീടുകള്‍ ആക്രമിച്ചു. ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
|
ആരോഗ്യ-കുടുംബക്ഷേമ മന്ത്രി സപം രഞ്ജന്റെ വീട്ടിലേക്ക് ആള്‍ക്കൂട്ടം ഇരച്ചുകയറി. ഉപഭോക്തൃകാര്യ, പൊതുവിതരണ മന്ത്രി എല്‍. സുശീന്ദ്രോ സിങ്ങിന്റെ വീടും ആക്രമിച്ചു. ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍, മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിന്റെ മരുമകന്‍ കൂടിയായ ബി.ജെ.പി എം.എല്‍.എ ആര്‍.കെ. ഇമോയുടെ വീട് ജനക്കൂട്ടം ഉപരോധിച്ചു
കൊലയാളികളെ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സ്വതന്ത്ര എം.എല്‍.എ സപം നിഷികാന്ത സിങ്ങിന്റെ വസതിയിലെത്തിയ പ്രതിഷേധക്കാര്‍ എം.എല്‍.എ സ്ഥലത്തില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പ്രാദേശിക പത്രം ഓഫിസ് ആക്രമിച്ചു.
മൃതദേഹങ്ങള്‍ കണ്ടെടുത്ത വാര്‍ത്ത ഇംഫാല്‍ താഴ്വരയില്‍ പരന്നതോടെ ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു. അതിനിടെ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് മുതിര്‍ന്ന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.
ശനിയാഴ്ച സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധിയായിരുന്നു. ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.
മണിപ്പൂര്‍-അസം അതിര്‍ത്തിയിലെ ജിരി നദിയുടെയും ബരാക് നദിയുടെയും സംഗമസ്ഥാനത്താണ് നേരത്തേ കാണാതായ സ്ത്രീയുടെയും രണ്ടു കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരെ തിരിച്ചറിയാനായിട്ടില്ല. തിങ്കളാഴ്ച രാത്രി ബോറോബെക്രയില്‍നിന്ന് മെയ്‌തേയ് വിഭാഗത്തില്‍പ്പെട്ട ആറുപേരെയാണ് കാണാതായത്. ഇവരെ കുക്കികള്‍ തട്ടിക്കൊണ്ടുപോയതായാണ് ആരോപണം.





