മലപ്പുറം: വളാഞ്ചേരിക്കടുത്ത മാറഞ്ചേരിയിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത നൂറിലധികം പേർക്ക് ഭക്ഷ്യവിഷബാധ. ഈ കഴിഞ്ഞ ബുധനാഴ്ചയാണ് മാറഞ്ചേരി സ്വദേശിനിയുടെ വിവാഹം നടന്നത്. തുടർന്ന്, കാലടിയിലെ വരൻറെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചു തിരിച്ചെത്തിയവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഭക്ഷണം കഴിച്ച് തിരിച്ചെത്തിയ ബുധനാഴ്ച തന്നെ ചിലർ ശാരീരിക അസ്വസ്ഥകളെ തുടർന്ന് ചികിത്സ തേടിയിരുന്നു.
|
ഇന്നലെയും ഇന്നുമായാണ് കൂടുതൽ പേർ പനി, ചർദ്ദി, വയറിളക്കം എന്നിവയുമായി മാറഞ്ചേരിയിലെയും പരിസരപ്രദേശത്തെയും വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറിൽ കൂടുതൽ പേർക്കാണ് ഇപ്പോൾ ഭക്ഷ്യവിഷബാധ ഉണ്ടായിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ കുട്ടികളാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഈ ഒരു ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് മാറഞ്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലു മാത്രം 80 ൽ കൂടുതൽ പേരാണ് ചികിത്സ തേടിയത്. ബാക്കിയുള്ളവർ പൊന്നാനിയിലെയും പരിസരപ്രദേശത്തെയും വിവിധ സർക്കാർ- സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയിട്ടുണ്ട്.
ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രികളിൽ നിന്ന് ലഭിക്കുന്ന വിവരം. ഫ്രൈഡ് റൈസ്, ചിക്കൻ കറി, അപ്പം, വെൽക്കം ഡ്രിങ്ക് ഉൾപ്പെടെയുള്ള ഭക്ഷണപദാർഥങ്ങളാണ് സൽക്കാരത്തിൻറെ ഭാഗമായി ഇവർ കഴിച്ചിരുന്നത്. ബുധനാഴ്ച നടന്ന വിവാഹ സൽക്കാരത്തിലാണ് ഇത്രയും കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് മാറാഞ്ചേരി വാർഡ് അംഗം പറഞ്ഞു. സംഭവത്തിൽ ആരോഗ്യകുപ്പ് അന്വേഷണം ആരംഭിച്ചു.നിലവിൽ ഭക്ഷ്യവിഷബാധ ഉണ്ടായ എല്ലാവരും വിവിധ ആശുപത്രികളിൽ പ്രാഥമിക ചികിത്സ തേടി നിരീക്ഷണത്തിൽ തുടരുകയാണ്.





