കരിപ്പൂര്‍ (വെളിച്ചം നഗര്‍): ഖുര്‍ആനിക വചനങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിതം രചനാത്മകമാക്കണമെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ ജമാലുദ്ദീന്‍ ഫാറൂഖി ഉത്‌ബോധിപ്പിച്ചു. സമ്മേളന നഗരിയില്‍ ആയിരങ്ങള്‍ പങ്കെടുത്ത ജുമുഅ നമസ്‌കാരത്തില്‍ ഉത്‌ബോധന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ദിവ്യപ്രകാശം നേടി ജീവിത വസന്തം തീര്‍ക്കാന്‍ വിശ്വാസികള്‍ തയ്യാറാകണം. നല്ലത് മാത്രം ഭക്ഷിക്കുകയും നല്ലത് മാത്രം നല്‍കുകയും ചെയ്യുന്ന തേനീച്ചയെ പോലെയാകണം ഓരോരുത്തരുടേയും ജീവിതം. മനുഷ്യന്റെ കഴിയും അറിവും സമ്പത്തുമെല്ലാം അന്യര്‍ക്ക് കൈവശപ്പെടുത്താന്‍ കഴിയും. എന്നാല്‍ ഈമാനെന്ന വെളിച്ചം ആര്‍ക്കും മോഷ്ടിക്കാന്‍ കഴിയില്ല. ഈ വെളിച്ചം ജീവിതത്തില്‍ പകര്‍ത്താനായി ഇനിയുള്ള ജീവിതം പ്രയോജനപ്പെടുത്തണം. അതുവഴി തിന്മയെ പ്രതിരോധിക്കാനുള്ള ഊര്‍ജ്ജം ഓരോരുത്തരും കരഗതമാക്കണമെന്നും അദ്ദേഹം ഉത്‌ബോധിപ്പിച്ചു.(mujahid tenth state conference)
|
മനുഷ്യന് ജീവിതത്തിന് കൃത്യമായ ലക്ഷ്യമുണ്ട്. ഖുര്‍ആന്‍ അത് നിശ്ചയിച്ച് നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ ലക്ഷ്യത്തിലൂടെ മുന്നേറുകയും മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്താല്‍ ഈമാനിന്റെ വെളിച്ചം കരഗതമാക്കാന്‍ സാധിക്കും. അതുവഴി ഇഹലോകത്തും പരലോകത്തും ജീവിതം വെളിച്ചമുള്ളതാക്കാന്‍ കഴിയും. പരലോകത്തിന് വേണ്ടി നിലകൊള്ളുമ്പോള്‍ തന്നെ ഇഹലോകത്തെ വിസ്മരിക്കുകയും ചെയ്യരുത്. ലളിതവും പ്രായോഗികവുമായ കാര്യമാണ് ഖുര്‍ആന്‍ നമ്മോട് നിര്‍ദേശിച്ചിരിക്കുന്നത്. ഖുര്‍ആനിന്റെ ഈ വെളിച്ചം ജീവിതത്തില്‍ പകര്‍ത്തി മുന്നോട്ടുള്ള ജീവിതം വെളിച്ച പൂര്‍ണ്ണമാക്കണമെന്നും ജമാലുദ്ദീന്‍ ഫാറൂഖി പറഞ്ഞു.
മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ജുമുഅ വീക്ഷിക്കുന്നതിനും സന്ദേശങ്ങള്‍ ശ്രവിക്കുന്നതിനുമായി ധാരാളം സഹോദര സുദായാഗംങ്ങളും സന്നിഹിതരായിരുന്നു. ബാങ്കിന്റെയും ഖുത്തുബയുടേയും ആംഗ്യഭാഷയിലുള്ള വിവരണവും ഉണ്ടായിരുന്നു. ആംഗ്യഭാഷയിൽ ഇതവതരിപ്പിച്ചത് പുളിക്കൽ എബിലിറ്റി ആട്സ് അൻ്റ് സയൻസ് കോളേജ് പ്രിൻസിപ്പൽ നസീം മടവൂർ ആയിരുന്നു.





