ഐക്യരാഷ്ട്രസഭയിലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്‌കരിച്ച് നിരവധി രാജ്യങ്ങള്‍. ഗസയിലെ കൂട്ടക്കുരുതിയെയും ആക്രമണങ്ങളെയും ന്യായീകരിച്ചായിരുന്നു നെതന്യാഹുവിന്റെ പ്രസംഗം. . നെതന്യാഹു പ്രസംഗിക്കാന്‍ എണീറ്റതോടെയാണ് നിരവധി രാജ്യങ്ങളുടെ പ്രതിനിധികള്‍ വേദിവിട്ടത്. ഹമാസിന്റെ ഭീഷണിയില്ലാതാകും വരെ യുദ്ധം തുടരുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു.
|
ഹമാസിനോട് ആയുധങ്ങള്‍ താഴെവയ്ക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുകയെന്നത് ഭ്രാന്താണെന്നും തങ്ങളതു ചെയ്യില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇറാന്‍ ഇസ്രയേലിനും അമേരിക്കയ്ക്കും ഭീഷണിയാണെന്നും ഇറാനെതിരായ ഉപരോധങ്ങള്‍ തുടരണമെന്നും നെതന്യാഹു പറഞ്ഞു. കഴിഞ്ഞദിവസം നിരവധി യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചത് ഉദ്ദേശിച്ചായിരുന്നു നെതന്യാഹുവിന്റെ ഈ പ്രസ്താവന. അതേസമയം നെതന്യാഹുവിന്റെ പ്രസംഗം ഗസക്കാരെ കേള്‍പ്പിക്കുന്നതിനായി ഗസയ്ക്കു ചുറ്റം ഇസ്രായേല്‍ സൈന്യം ഉച്ചഭാഷിണികള്‍ സ്ഥാപിച്ചിരുന്നു.
ഹമാസിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ രണ്ടുവര്‍ഷമായി ഇസ്രായേല്‍ തുടരുന്ന സൈനിക നീക്കങ്ങള്‍ക്ക് ഇതുവരെ ഫലം കണ്ടിട്ടില്ലെന്നതും ഹമാസിന്റെ പക്കലുള്ള ബന്ദികളെ ഇനിയും മോചിപ്പിക്കാനാവാത്തതും നെതന്യാഹുവിനെതിരേ സ്വന്തം ജനങ്ങള്‍ക്കിടയില്‍ തന്നെ രൂക്ഷമായി എതിര്‍പ്പുയരാന്‍ കാരണമാക്കിയിട്ടുണ്ട്. ഹമാസ് വേട്ടയുടെ വേരില്‍ ഗസയില്‍ നടത്തുന്ന നരനായാട്ടിനെതിരേ അന്താരാഷ്ട്ര തലത്തില്‍ രംഗത്തുവരുന്ന രാജ്യങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്.


