|
കോട്ടയം: വൻ കോളിളക്കം സൃഷ്ടിച്ച ജസ്‌ന തിരോധാന കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് മുണ്ടക്കയത്ത്. (New lead in Jesna missing case cbi team in mundakkayam).
2018ല്‍ ജെസ്നയേ കാണാതാകുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടെന്ന് ഇവിടുത്തെ മുന്‍ ജീവനക്കാരി വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് സിബിഐ സംഘം ഇവിടെയെത്തി മൊഴിയെടുക്കുന്നത്. ലോഡ്ജില്‍ കണ്ടത് ജസ്‌നയാണോ എന്നതില്‍ വ്യക്തമായ തെളിവ് ശേഖരിക്കുകയെന്നതാണ് സിബിഐ സംഘത്തിന്റെ ലക്ഷ്യം.
കാണാതാകുന്നതിന് മുമ്പ് ജസ്‌നയെ ആണ്‍ സുഹൃത്തിനൊപ്പം മുണ്ടക്കയത്തെ ലോഡ്ജ് മുറിയില്‍ കണ്ടിരുന്നു എന്നായിരുന്നു അതിൻ്റെ മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ജീവനക്കാരിയെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതിന്റെ വൈരാഗ്യമാണ് പുതിയ വെളിപ്പെടുത്തലെന്ന് ലോഡ്ജുടമ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. ഇതും അന്വേഷിക്കും.
ക്രൈം ബ്രാഞ്ചിന്റെ അന്വേഷണവേളയില്‍ ഉദ്യോഗസ്ഥര്‍ ഇവിടെ എത്തിയതും തെളിവ് ശേഖരിച്ചതും ലോഡ്ജുടമ സമ്മതിക്കുന്നുണ്ട്.
എന്നാല്‍, ഇക്കാര്യം പുറത്തുപറയരുതെന്ന് ലോഡ്ജുടമ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ജീവനക്കാരി വെളിപ്പെടുത്തിയത്. തന്നോടുള്ള വ്യക്തിവൈരാഗ്യം കാരണമാണ് മുന്‍ ജീവനക്കാരി ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നാണ് ലോഡ്ജുടമയുടെ വാദം. കേസില്‍ സിബിഐ കൃത്യമായ അന്വേഷണം നടത്തുകയാണെന്നും വഴിതെറ്റിക്കാനുള്ള ശ്രമമാണ് പുതിയ വെളിപ്പെടുത്തല്‍ കൊണ്ടുദ്ദേശിക്കുന്നതെന്നും ജസ്നയുടെ പിതാവ് ജയിംസും പറഞ്ഞു. ലോഡ്ജ് ജീവനക്കാരിയുടെ മൊഴി ജസ്‌നയുടെ കുടുംബം വിശ്വാസത്തിൽ എടുത്തിട്ടില്ല.





