26
Jul 2024
Thu
26 Jul 2024 Thu

Kannur: ഒഴുക്കില്‍പ്പെട്ട ഷഹര്‍ബാനയുടെ മൃതദേഹം കണ്ടെത്തി; സൂര്യയ്ക്കായി തിരച്ചില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണൂര്‍: ഇരിട്ടി പൂവം പുഴയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇരിക്കൂറിലെ സ്വകാര്യ കോളജിലെ സൈക്കോളജി അവസാന വര്‍ഷ വിദ്യാര്‍ഥിനി എടയന്നൂര്‍ സ്വദേശിനി ഷഹര്‍ബാന(20)യുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ഇവര്‍ മുങ്ങിത്താണ സ്ഥലത്തുനിന്ന് ഏതാനും അകലെയാണ് മൃതദേഹം കണ്ടെത്തിയത്.ഷഹര്‍ബാനക്ക് ഒപ്പമുണ്ടായിരുന്ന അഞ്ചരക്കണ്ടി സ്വദേശിനി സൂര്യയ്ക്കായി (21) തിരച്ചില്‍ തുടരുന്നു.

ചൊവ്വാഴ്ച വൈകിട്ട് പഴശി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പടിയൂര്‍ പുവംകടവില്‍ വച്ചാണ് രണ്ട് വിദ്യാര്‍ഥികളും ഒഴുക്കില്‍പ്പെട്ടത്. സഹപാഠിയുടെ പടിയൂര്‍ പൂവത്തെ വീട്ടില്‍ എത്തിയ ഇവര്‍ പുഴക്കരയില്‍നിന്നു മൊബൈലില്‍ ചിത്രങ്ങളും വിഡിയോവും പകര്‍ത്തിയ ശേഷം വാട്ടര്‍ അതോറിറ്റിയുടെ ടാങ്കിന് സമീപം പുഴയില്‍ ഇറങ്ങി. സമീപത്തു മത്സ്യം പിടിക്കുന്നവരും ടാങ്കിനു മുകളിലുണ്ടായിരുന്ന വാട്ടര്‍അതോറിറ്റി ജീവനക്കാരനും വിലക്കാന്‍ ശ്രമിച്ചെങ്കിലും ഒഴുക്കില്‍പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഒരാള്‍ പുഴയില്‍ മീന്‍ പിടിക്കുന്നവരുടെ വലയില്‍ പെട്ടെങ്കിലും വലിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വലയില്‍നിന്നു പുറത്തുപോയെന്നു പറയുന്നു. അഗ്‌നിരക്ഷാ സേനയിലെ സ്‌കൂബാ ഡൈവര്‍മാര്‍ ഏറെനേരം തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നി

ഇരിട്ടി, മട്ടന്നൂര്‍ ഫയര്‍ഫോഴ്‌സ്‌സേനകള്‍ നടത്തിയ തെരച്ചില്‍ വിഫലമായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി എത്തിയ 30 അംഗ എന്‍ഡിആര്‍എഫ് സംഘം ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം അപകടമുണ്ടായ സ്ഥലത്തു നിന്നും കുറച്ചകലെയായി കണ്ടെത്തിയത്.

എടയന്നൂര്‍ തെരൂര്‍ അഫ്‌സത്ത് മന്‍സിലില്‍ മുഹമ്മദ് കുഞ്ഞിയുടെയും അഫ്‌സത്തിന്റെയും മകളാണ് ഷഹര്‍ബാന. ഷെഫീഖ് ഭര്‍ത്താവാണ്.