01
Feb 2023
Fri
01 Feb 2023 Fri

ബംഗളുരുവിലുള്ള കാമുകന്റെ അരികിലെത്താന്‍ പാക് പെണ്‍കുട്ടി താണ്ടിയത് രണ്ടുരാജ്യങ്ങള്‍. ആദ്യം ദുബയിലേക്കും അവിടെ നിന്ന് നേപാളിലേക്കും എത്തിയ പെണ്‍കുട്ടി ഇവിടെ നിന്ന് ബംഗളുരുവില്‍ എത്തുകയായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ വിറ്റും കൂട്ടുകാരില്‍ നിന്ന് പണം കടംവാങ്ങിയുമാണ് 16കാരിയായ പെണ്‍കുട്ടി ബംഗളുരുവിലെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാമുകനെ വിവാഹം കഴിച്ച പെണ്‍കുട്ടിയെ പിടികൂടി കഴിഞ്ഞദിവസം വാഗാ അതിര്‍ത്തിയിലെത്തിച്ചു ബന്ധുക്കള്‍ക്ക് കൈമാറി. പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നുള്ള ഇഖ്ര ജീവാനിയാണ് കാമുകനായ മുലായം സിങ് യാദവിനൊപ്പം ജീവിക്കാനായി ഇന്ത്യയിലെത്തിയത്. ഏതാനും മാസം മുമ്പ് ദുബയ് വഴി നേപാളിലൂടെ ഇന്ത്യയിലെത്തിയ 16കാരി മുലായം സിങ്ങിനെ വിവാഹം കഴിക്കുകയും ചെയ്തു.

ഓണ്‍ലൈനിലാണ് ഇരുവരും പരിചയപ്പെട്ടത്. കഴിഞ്ഞവര്‍ഷം സപ്തംബറില്‍ കോളജിലേക്ക് പോയ ഇഖ്രയെ പിന്നീട് കാണാതാവുകയായിരുന്നു. സമീര്‍ അന്‍സാരിയെന്ന സോഫ്റ്റ് വെയര്‍ എന്‍ജിനീയറെന്നാണ് മുലായം സിങ് യാദവ് പെണ്‍കുട്ടിയെ ധരിപ്പിച്ചിരുന്നതെന്ന് കുടുംബം പറഞ്ഞു. എന്നാല്‍ ബംഗളുരുവില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു മുലായം സിങ് യാദവ്.

ഓണ്‍ലൈനില്‍ ലൂഡോ കളിച്ചാണ് ഇരുവരും പരിചയത്തിലാവുന്നതും പിന്നീട് പ്രണയത്തിലേക്ക് വഴിമാറുന്നതും. ഉത്തര്‍പ്രദേശ് സ്വദേശിയാണ് മുലായം സിങ് യാദവ്. ബംഗളുരുവില്‍ എത്തിയ ശേഷമാണ് പെണ്‍കുട്ടിക്ക് അബദ്ധം മനസ്സിലാവുന്നത്. തുടര്‍ന്ന് വാട്‌സ്ആപ്പ് കോളിലൂടെ മാതാവിനെ ബന്ധപ്പെട്ട് വിവരങ്ങള്‍ ധരിപ്പിക്കുകയായിരുന്നു. കുടുംബം പൊലീസിനെ ബന്ധപ്പെടുകയും ഇന്ത്യന്‍ അധികൃതരെ അറിയിച്ച് മകളെ തിരികെകൊണ്ടുപോവാനുള്ള ശ്രമം നടത്തുകയുമായിരുന്നു. തുടര്‍ന്നാണ് ഇഖ്രയെ പിടികൂടി വാഗാ അതിര്‍ത്തിവഴി കുടുംബത്തിന് കൈമാറിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക