ഡല്‍ഹിയില്‍ നടന്ന പ്രക്ഷോഭത്തെ പിന്തുണച്ച് കൊച്ചിയില്‍ നടന്ന റാപ്പര്‍ വേടന്റെ പരിപാടിക്കെതിരേ കേസെടുത്ത് കൊച്ചി പോലീസ്. അനുമതിയില്ലാതെ പരിപാടി നടത്തി എന്നാരോപിച്ച് വേടന്റെ മാനേജര്‍ക്കും കണ്ടാല്‍ അറിയുന്ന 90ഓളം പേര്‍ക്കുമെതിരേ എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്.
|
എറണാകുളം പനമ്പള്ളി നഗറിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ബുധനാഴ്ച്ച വൈകുന്നേരമായിരുന്നു പരിപാടി. വേടന് പുറമേ മുന്‍ ഫുട്‌ബോള്‍ താരം സികെ വിനീത്, ഗായകന്‍ അലോഷി അടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
മുന്‍കൂര്‍ അനുമതി വാങ്ങിയില്ല, പോലീസിന്റെ നോട്ടീസ് അവഗണിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. റാപ്പര്‍ വേടന്റെ മാനേജര്‍ വിഗ്നേഷ്, കണ്ടാല്‍ അറിയുന്ന 99 പേര്‍ എന്നിവരെയാണ് കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാഹന ഗതാഗതം ഉള്‍പ്പെടെ തടസ്സപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് എഫ്‌ഐആറില്‍ ഉള്ളത്.
പോലീസ് നടപടിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമുയരുന്നുണ്ട്. ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ സജീവമായി തെരുവിലിറങ്ങുമ്പോള്‍ കേരള പോലീസ് കേസെടുത്ത് പേടിപ്പിക്കാന്‍ നോക്കുകയാണ്. കേരളം ഭരിക്കുന്നത് യുഡിഎഫാണോ അതോ സംഘപരിവാരമാണോ എന്ന് വിമര്‍ശകര്‍ ചോദ്യമുന്നയിച്ചു.
പനമ്പള്ളി നഗറില്‍ ‘പാട്ടും പ്രതിഷേധവും’ എന്ന പേരില്‍ നടന്ന പരിപാടിയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് വേടന്‍ ആവശ്യപ്പെട്ടു. പരാജയപ്പെട്ട നയങ്ങള്‍ക്ക് ജനാധിപത്യ രാഷ്ട്രത്തില്‍ സ്ഥാനമില്ലെന്നും വേടന്‍ പറഞ്ഞു.
എഴുത്തുകാരായ എന്‍ എസ് മാധവന്‍, കെ ആര്‍ മീര, നടന്‍ ജോജു ജോര്‍ജ്, സംവിധായകന്‍ ആഷിഖ് അബു, രഞ്ജിനി ഹരിദാസ് തുടങ്ങിയവര്‍ മഹാരാജാസില്‍ വെച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്തു.
ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളെ തല്ലിയവരുടെ കൂട്ടത്തില്‍ പൌരന്മാരും ഉണ്ടായിരുന്നുവെന്ന് എന്‍ എസ് മാധവന്‍ പറഞ്ഞു. ട്രക്കില്‍ കല്ലുമായി എത്തിയ കുത്തിത്തിരുപ്പുകാരും ഉണ്ടായിരുന്നു. ഇത് ഓര്‍മ്മിപ്പിക്കുന്നത് ഹിറ്റ്‌ലറുടെ ചരിത്രമാണെന്നും എന്‍ എസ് മാധവന്‍ പറഞ്ഞു. മുഖം മറച്ച നിരവധി പേര്‍ മര്‍ദ്ദിക്കാന്‍ എത്തിയെന്നും ഇത് ഭാവിയെക്കുറിച്ച് ഉത്കണ്ഠ ഉണ്ടാക്കുന്നുണ്ടെന്നും എന്‍ എസ് മാധവന്‍ കൂട്ടിച്ചേര്‍ത്തു. നിശബ്ദമാക്കാനുള്ള ശ്രമം എല്ലാ തരത്തിലും നടക്കുന്നതായി കെ ആര്‍ മീരയും അഭിപ്രായപ്പെട്ടു.



