|
കോട്ടയം: വിദ്വേഷ പരാമര്‍ശത്തിൽ ഹൈക്കോടതി മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ബിജെപി നേതാവ് പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ നിര്‍ദേശം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. പൂഞ്ഞാറിലെ വീട് വളഞ്ഞ് അറസ്റ്റു ചെയ്യാൻ ഡിജിപിയാണ് നിര്‍ദേശം നൽകിയത്.
മുസ്ലിം യൂത്ത് ലീഗ് നൽകിയ പരാതിയില് ഈരാറ്റുപേട്ട പൊലീസ് ആണ് ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഇതോടെ ജോർജ് മുൻകൂർ ജാമ്യം തേടിയെങ്കിലും കോട്ടയം അഡീഷണൽ സെഷൻസ് കോടതിയും ഹൈക്കോടതിയും പിസിയുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ശക്തമായ നിരീക്ഷണങ്ങളോടെയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.
ജനുവരി 6ന് ഹിന്ദുത്വ ചാനലായ ജനം ടിവിയില്‍ നടന്ന ചർച്ചയിലാണ് ജോർജ് വിദ്വേഷ പരാമര്‍ശം നടത്തിയത്. ഇന്ത്യയിലെ മുസ്‍ലിംകള്‍ മുഴുവൻ വർഗീയവാദികളാണ്. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊന്നു. മുസ്‍ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നുമാണ് ജോർജ് ചർച്ചയിൽ പറഞ്ഞത്.


