ഷാര്‍ജ: മനുഷ്യനെന്ന നിലയില്‍ സഹജീവികള്‍ക്കായുള്ള ദൗത്യനിര്‍വഹണമാണ് മാധ്യമ പ്രവർത്തനം തനിക്കെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത്. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നടന്ന ചടങ്ങിൽ സം വദിക്കുകയായിരുന്നു അവർ. ‘ഹ്യൂമന്‍സ് ഓഫ് കോവിഡ്: റ്റു ഹെല്‍ ആന്‍ഡ് ബാക്ക്’ എന്ന ബര്‍ഖയുടെ പുസ്തകത്തെ ആധാരമാക്കിയായിരുന്നു ബുക് ഫോറത്തില്‍ സംവാദം നടന്നത്.
|
കൊവിഡ് മാഹാമാരി കാലയളവില്‍ ധൈര്യപൂര്‍വം ജനങ്ങളിലേക്കിറങ്ങി ബര്‍ഖ ദത്ത് നടത്തിയ റിപ്പോര്‍ട്ടിങ്ങിനെക്കുറിച്ചുള്ളതാണ് പുസ്തകം. സാധാരണ മനുഷ്യര്‍ക്കായി നിലയുറപ്പിക്കേണ്ടതിന്റെ മനസ്സാണ് തന്നെക്കൊണ്ട് കൊവിഡിന്റെ രൂക്ഷതയില്‍ ഫീല്‍ഡ് റിപ്പോര്‍ട്ടിങ് ചെയ്യിച്ചതെന്ന് പറഞ്ഞ ബര്‍ഖ ദത്ത്, ജനങ്ങളിലേക്ക് ശരിയായ വിവരമെത്തിക്കാന്‍ 120 ദിവസമെടുത്ത് 14 സംസ്ഥാനങ്ങളില്‍ 30,000 കിലോമീറ്ററിലധികം താന്‍ സഞ്ചരിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. ആയിരത്തിലധികം വീഡിയോ സ്‌റ്റോറികളാണ് അക്കാലയളവില്‍ ചെയ്തത്.
മഹാമാരി കാലത്ത് വലിയ മാധ്യമ സ്ഥാപനങ്ങളിലെ ജേണലിസ്റ്റുകള്‍ മിക്കവരും സ്റ്റുഡിയോയിലിരുന്നപ്പോള്‍, കുറഞ്ഞ വിഭവങ്ങളുള്ള ചെറിയ നാട്ടുഭാഷാ മാധ്യമ സ്ഥാപനങ്ങള്‍ ഫീല്‍ഡിലിറങ്ങി യഥാര്‍ത്ഥ വിവരങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി. മൈന്‍ഡ് ഓഫ് ജസ്റ്റിസ് ഉള്ളവര്‍ ജനങ്ങളുടെ അനുഭവങ്ങള്‍ അധികാരികളിലെത്തിച്ചു. മഹാമാരിക്കാലത്ത് ബ്രോഡ്കാസ്റ്റ് മീഡിയക്ക് ശക്തമായ സ്‌റ്റോറികള്‍ ഉണ്ടായിരുന്നു. എന്നാല്‍, അവര്‍ നിരാശപ്പെടുത്തി. സ്റ്റുഡിയോ കവറേജുകളാണ് പല സ്ഥാപനങ്ങളും നല്‍കിയത്.
ജനങ്ങള്‍ക്ക് മോശം വാര്‍ത്തകള്‍ ആവശ്യമില്ല. നല്ല വാര്‍ത്തകള്‍ നല്‍കാന്‍ ശ്രമിക്കുക. അതിനാല്‍, അവരുടെ നേരവസ്ഥകള്‍ പറയാനാണ് തുനിഞ്ഞത്. ഭക്ഷണത്തിന് വേണ്ടി തങ്ങളുടേതെല്ലാം വിറ്റഴിച്ച ജനങ്ങളെ ഇതില്‍ കാണാമെന്നുംഅവർ പറഞ്ഞു.
അഞ്ജന ശങ്കര്‍ മോഡറേറ്ററായിരുന്നു. സദസ്സില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് ബര്‍ഖ ദത്ത് മറുപടി പറഞ്ഞു.





