|
മലപ്പുറം: പാർട്ടി തള്ളിപ്പറഞ്ഞ ഇടഞ്ഞ പി വി അന്‍വര്‍ എംഎല്‍എയുടെ അടുത്ത നീക്കം എന്തെന്ന് ഇന്നറിയാം. ഇതിനായി അദ്ദേഹം പ്രഖ്യാപിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് നടക്കും. നിലമ്പൂര്‍ ചന്തക്കുന്നില്‍ വൈകുന്നേരം 6.30നാണ് വിശദീകരണ യോഗം വിളിച്ചിരിക്കുന്നത്. നിലമ്പൂരില്‍ പൊതുസമ്മേളനം വിളിക്കുമെന്നും അന്ന് അടുത്ത നീക്കം ജനങ്ങളെ അറിയിക്കുമെന്നും അന്‍വര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരിലും കോടതിയിലുമാണ് ഇനി വിശ്വാസമുള്ളത് എന്നാണ് അൻവർ പറഞത്. പാര്‍ട്ടിയിലെ സാധാരണക്കാരായ സഖാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും അന്‍വര്‍ ആവര്‍ത്തിച്ചിരുന്നു.

അതോടൊപ്പം അന്‍വര്‍ എംഎല്‍എയുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎമ്മും വ്യക്തമാക്കിയിട്ടുണ്ട്.
അന്‍വറിന്റെ നീക്കങ്ങള്‍ സിപിഎം നേതൃത്വം സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. ഡല്‍ഹിയില്‍ നടക്കുന്ന സിപിഎം കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ചയാകും.
അന്‍വറിന്‍റെ നീക്കങ്ങള്‍ സിപിഎം സംസ്ഥാന നേതൃത്വവും നിരീക്ഷിക്കുക ആണ്. കേന്ദ്ര കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വം വിവാദം വിശദീകരിക്കും. മുസ്ലീം സമുദായത്തെ ഒന്നടങ്കം പാര്‍ട്ടിക്കെതിരെ തിരിക്കാൻ അൻവറിന്റെ നീക്കം കാരണമായേക്കുമെന്നആശങ്ക പാർട്ടിക്കുണ്ട്.
അന്‍വറിന്‍റെ ഓരോ നീക്കത്തെയും ഏറെ കരുതലോടെയാണ് അതിനാൽ നേതൃത്വം കാണുന്നത്.





