
കോഴിക്കോട്: വിശേഷണങ്ങൾ ആവശ്യമില്ലാത്ത എഴുത്തുകളുടെ കുലപതി ഇനി ഓർമ. മലയാളത്തിൻ്റെ സ്വന്തം എം.ടി. വാസുദേവന്‍ നായർ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് അന്ത്യം വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 91 വയസ്സുണ്ട്.
![]() |
|

MT With Rahul Gandhi
എല്ലാ അര്‍ഥത്തിലും അക്ഷര സ്നേഹികളെ വിസ്മയിപ്പിച്ച ഇതിഹാസമായിരുന്നു എം.ടി. സാഹിത്യവും സിനിമയും പത്രപ്രവര്‍ത്തനവുമടക്കം എന്ന് വേണ്ട കൈവെച്ചതെല്ലാം പൊന്നാക്കിയ മഹാ പ്രതിഭ. എഴുതിയ പുസ്തകങ്ങൾ ഒക്കെ അക്ഷര സ്നേഹികൾ ഏറ്റെടുത്തു. തിരക്കഥ എഴുതിയ സിനിമകളും ഒക്കെ ഹിറ്റ് ആയി.

മമ്മൂട്ടിക്കൊപ്പം എംടി
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍, ചെറുകഥാകാരന്‍, നാടകകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന മലയാളികളുടെ എം.ടി എന്ന രണ്ടക്ഷരം. മസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച എംടി പത്രാധിപരായും ശോഭിച്ചു. ജ്ഞാനപീഠ ജേതാവാണ്. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ എഴുത്തച്ഛന്‍ പുരസ്‌കാരം, ജെസി ഡാനിയല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം എന്നിവയും കേരള നിയമസഭ പുരസ്‌കാരവും ലഭിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം എംടി
1933 ജൂലായ് 15-ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലായിരുന്നു എം.ടിയുടെ ജനനം. പുന്നയൂര്‍ക്കുളത്തുക്കാരനായ ടി നാരായണന്‍ നായരുടെയും കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും ഇളയ മകനാണ്. തൃശൂര്‍ ജില്ലയിലെ പൂന്നയൂര്‍ക്കുളത്തും പാലക്കാട്ട് ജില്ലയിലെ കൂടല്ലൂരുമായിട്ടായിരുന്നു ചെറുപ്പം ചെലവഴിച്ചത്.
മലമക്കാവ് എലിമെന്ററി സ്‌കൂള്‍, കുമരനെല്ലൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് 1953-ല്‍ രസതന്ത്രത്തില്‍ ബിരുദം നേടി. കുറച്ചുകാലം അധ്യാപകനായുംജോലി നോക്കി. 1956-ല്‍ മാതൃഭൂമി പത്രത്തിൽ സബ് എഡിറ്ററായും ജോലി നോക്കിയിട്ടുണ്ട്.
ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ ‘നാലുകെട്ട്’ആണ് (1958). ഇതാകട്ടെ എക്കാലത്തെയും മികച്ച മലയാള നോവലുകളിൽ ഒന്നായി മാറുകയും ചെയ്തു.
നൃത്താധ്യാപിക കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. യു.എസില്‍ ബിസിനസ് എക്സിക്യുട്ടീവായ സിതാര, നര്‍ത്തകിയും സംവിധായികയുമായ അശ്വതി എന്നിവര്‍ മക്കളാണ്. മരുമക്കള്‍: സഞജയ് ഗിര്‍മേ, ശ്രീകാന്ത് നടരാജന്‍. അധ്യാപികയും വിവര്‍ത്തകയുമായിരുന്ന പരേതയായ പ്രമീള നായര്‍ ആദ്യഭാര്യ. സംസ്‌കാരം നാളെ കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.
Renowned writer MT vasudevan nair is no more