26
Feb 2024
Mon
26 Feb 2024 Mon

രാമക്ഷേത്രം: സാദിഖലി തങ്ങളുടെ പ്രസ്താവന സ്വാഗതം ചെയ്ത് ന്യൂനപക്ഷ മോര്‍ച്ച

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത മണ്ണില്‍ ഉയരുന്ന രാമക്ഷേത്രം രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ആവശ്യമാണെന്നും അത് മതേതരത്വത്തിന്റെ അടയാളമാണെന്നുമുള്ള മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് അലി തങ്ങളുടെ പ്രസ്താവന സ്വാഗതംചെയ്ത് ബിജെപി ന്യൂനപക്ഷ മോര്‍ച്ച. ന്യൂനപക്ഷങ്ങളടക്കമുള്ളവര്‍ തെറ്റിദ്ധാരണകള്‍ മാറ്റിവച്ച് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാവണമെന്നും
ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച മലപ്പുറം ജില്ലാ കമ്മറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ മൈനോറിറ്റി മോര്‍ച്ചയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും വികസനം തുടങ്ങിയ എല്ലാ കാര്യങ്ങളിലും എല്ലാവര്‍ക്കും തുല്യനീതി ലഭ്യമാകുന്ന കാലം അതിവിദൂരമല്ലെന്നും ന്യൂനപക്ഷങ്ങള്‍ക്ക് എല്ലാവിധ ക്ഷേമ പദ്ധതികള്‍ കൈവരിക്കാന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ന്യൂനപക്ഷ മോര്‍ച്ച നേതൃത്വം നല്‍കുന്നുണ്ടെന്നും ജില്ലാ നേതൃത്വം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കള്ളിയത്ത് സത്താര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ നേതാക്കളായ ലിജോ പോള്‍, സിദ്ധീഖ് മാസ്റ്റര്‍, സണ്ണി മുത്തൂറ്റ്, മുഹമ്മദ് കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

മഞ്ചേരി പുല്‍പ്പറ്റ പഞ്ചായത്തിലെ മുസ്‌ലിം ലീഗ് സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് സാദിഖലി തങ്ങള്‍ വിവാദ പരാമര്‍ശം നടത്തിയത്. ജനുവരി 24ന് നടന്ന പരിപാടിയുടെ വിഡിയോ ശനിയാഴ്ചയാണ് പുറത്തായത്. പ്രസംഗത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. വിവിധ മുസ്ലിം സംഘടനകള്‍ പ്രസംഗത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.