27
Dec 2024
Thu
27 Dec 2024 Thu
Shafi Saadi karnataka waqf board

ബംഗളൂരു: കര്‍ണാക വഖഫ് ബോര്‍ഡ് അധ്യക്ഷന്റെ കസേര ലക്ഷ്യമിട്ട് ബിജെപി സഹയാത്രികനും കാന്തപുരം സുന്നീ വിഭാഗക്കാരനുമായ ഷാഫി സഅദി. (Shafi Saadi targets Karnataka Waqf Board chairmanship) അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലുള്ള കര്‍ണാടക വഖഫ് ബോര്‍ഡിന് പുതിയ ചെയര്‍മാനെ കണ്ടെന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെയാണ് ബിജെപി ഭരണകാലത്ത് കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്ന ഷാഫി സഅദിയുടെ ചരടുവലി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൗരത്വ നിയമഭേദഗതി മുസ്‌ലിം വിരുദ്ധമല്ലെന്നതുള്‍പ്പെടെയുള്ള പ്രസ്താവനകളിലൂടെ ഇദ്ദേഹം വിവാദ നായകനായിരുന്നു. ബസവരാജ ബൊമ്മൈ സര്‍ക്കാരിനു വേണ്ടി കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്തുവന്നിട്ടുണ്ട്. പല തിരഞ്ഞെടുപ്പുകളിലും ബിജെപിക്കു വേണ്ടി രംഗത്തുവന്നിരുന്നു.

കാന്തപുരം വിഭാഗക്കാരനായ ആലപ്പുഴയില്‍നിന്നുള്ള ഒരു നേതാവാണ് ഷാഫി സഅദിക്കായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുന്നത്. എന്നാല്‍, സംഘടനാ അച്ചടക്കം പാലിക്കാത്തതിനാല്‍ കാന്തപുരം സുന്നീ നേതൃത്വത്തിന് അദ്ദേഹത്തോട് താല്‍പ്പര്യമില്ല. സഅദിക്കായി സമ്മര്‍ദം ചെലുത്തുന്ന ആലപ്പുഴ സ്വദേശിയായ കാന്തപുരം വിഭാഗം നേതാവും സംഘടനാ ശാസന നേരിട്ടയാളാണ്.

ALSO READ: കാന്തപുരംഇടപെട്ടു; ഷാഫി സഅദിക്ക് തല്‍ക്കാലം തുടരാം

ഷാഫി സഅദി നിലവില്‍ വഖഫ് ബോര്‍ഡ് മെംബറല്ല. മതപണ്ഡിതന്‍(ആലിം) വിഭാഗത്തില്‍ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്താലേ അദ്ദേഹത്തിന് അംഗമാകാന്‍ കഴിയൂ. നാമനിര്‍ദേശം വഴി വഖഫ് ബോര്‍ഡ് അംഗമായി പിന്നീട് ചെയര്‍മാനാകുകയാണ് ഷാഫിയുടെ ലക്ഷ്യം. കേരളത്തിലെയും കര്‍ണാടകയിലെയും കോണ്‍ഗ്രസ് നേതാക്കള്‍ വഴിയാണ് സമ്മര്‍ദ്ദനീക്കം നടക്കുന്നത്. കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിനെ തന്നെ ഇതിന് വേണ്ടി ചാക്കിട്ടുപിടിച്ചതായാണ് വിവരം.

വഖഫ് ബോര്‍ഡ് പുനഃസംഘടന സംബന്ധിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷാഫി സഅദിയുടെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നു. ബിജെപി സഹയാത്രികനായ സഅദിയെ വഖഫ് ബോര്‍ഡ് ചെയര്‍മാനാക്കിയാല്‍ മുസ്‌ലിം സമുദായത്തിന്റെ എതിര്‍പ്പ് നേരിടേണ്ടിവരുമെന്ന അഭിപ്രായം കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വത്തില്‍ തന്നെ പലരും ഉയര്‍ത്തിയിട്ടുണ്ട്.

എന്നാല്‍, കേരളത്തിലും കര്‍ണാടകയിലുമുള്ള കോണ്‍ഗ്രസ് നേതാക്കളെയും ചില മതനേതാക്കളെയും ഉപയോഗിച്ചുള്ള സമ്മര്‍ദനീക്കം ഷാഫി സഅദി ശക്തമായി തുടരുകയാണ്. ബിജെപി ഭരണകാലത്ത് വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്ന സഅദി കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിനെ തുടര്‍ന്നാണ് രാജിവെച്ചത്.

കോണ്‍ഗ്രസ് നേതാവായ അന്‍വര്‍ ബാഷയാണു പിന്നീട് ചെയര്‍മാനായത്. കാലാവധി കഴിഞ്ഞതോടെയാണ് കര്‍ണാടക വഖഫ് ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലാണ്.