യുവതാരങ്ങളായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും വിലക്കേർപ്പെടുത്തി സിനിമാ സംഘടനകൾ. ഇവരുമായി സിനിമ ചെയ്യാന്‍ ഇനി സഹകരിക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന, അമ്മ, ഫെഫ്ക എന്നീ സംഘടനകൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്.
|
ലൊക്കേഷനില്‍ മോശം പെരുമാറ്റമെന്ന വ്യാപക പരാതികളെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ വിലക്കേര്‍പ്പെടുത്തുന്നതെന്ന് നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി. നിര്‍മാതാക്കളുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
‘നല്ല നടീനടന്മാരെ പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ക്കും താത്പര്യമുണ്ട്. എന്നാല്‍ ഇവരുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഈ രണ്ട് പേരുടെയും പേരില്‍ നിരവധി പരാതികളുണ്ട്. മയക്കുമരുന്നിന്റെ പേരിലല്ല ഇവരെ വിലക്കുന്നത്. സെറ്റില്‍ എല്ലാവര്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഈ നടന്മാരുണ്ടാക്കുന്നത്. കൂടുതല്‍ പേര്‍ ഈ പ്രവണത കാണിക്കാതിരിക്കാനാണ് ഇപ്പോള്‍ വിലക്കേര്‍പ്പെടുത്തുന്നത്. സ്ത്രീ സുരക്ഷയെല്ലാം നോക്കേണ്ടതുണ്ടെന്നും അതിനാലാണ് ഈ തീരുമാനമെടുക്കുന്നതെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
തനിക്കും കൂടെയുള്ളവർക്കും എഡിറ്റിങ് കാണണമെന്ന് ചില താരങ്ങൾ വാശി പിടിക്കുന്നുവെന്ന് അടുത്തിടെ ബി ഉണ്ണികൃഷ്ണൻ അടക്കമുള്ളവർ പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും വിലക്കേർപ്പെടുത്തിയത്. ചാനൽ അവതാരക അടക്കമുള്ള അഭിമുഖത്തിനിടെ അസഭ്യംപറഞ്ഞ് ശ്രീനാഥ് ഭാസി മുമ്പ് വിവാദമുണ്ടാക്കിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





