തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ കുത്തേറ്റ് ദാരുണമായി കൊല്ലപ്പെട്ട വന്ദന ദാസിൻറെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തതിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനെ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംസ്‌കാര ചടങ്ങിന് വന്ദനയുടെ വീട്ടിലെത്തിയപ്പോൾ വീണാ ജോർജ് കരഞ്ഞത് ഗ്ലിസറിൻ ഉപയോഗിച്ചാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
|
വീണാ ജോർജ് കരഞ്ഞത് ഗ്ലിസറിൻ കൊണ്ടാണ്. കണ്ണിലേക്ക് കൈകൊണ്ട് തൊട്ട ശേഷമാണ് കരഞ്ഞത്. എന്തെങ്കിലും സങ്കടമുണ്ടായിരുന്നുവെങ്കിൽ സ്വന്തം നിലപാട് തിരുത്തി പറയില്ലേ- ? ‘ഇന്നലെ മോഹൻദാസിൻറെയും സഹധർമിണിയുടെയും അടുത്ത് നിൽക്കുമ്പോഴാണ് ഒരാൾ പമ്മി തൊഴുത് മാറി നിൽക്കുകയാണ്. നോക്കിയപ്പോൾ വീണാ ജോർജാണ്. അവർ കണ്ണിൽ കൈ എടുത്ത് വെച്ചപ്പോൾ ഗ്ലിസറിൻ വെച്ച് തന്നെയാണ് അവരുടെ കണ്ണുനീർ വന്നതെന്ന് എനിക്ക് ബോധ്യപ്പെട്ടു’ – തിരുവഞ്ചൂർ പറഞ്ഞു.
വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.സി.സി സംഘടിപ്പിച്ച എസ്.പി ഓഫീസ് മാർച്ചിലായിരുന്നു തിരുവഞ്ചൂരിൻറെ അധിക്ഷേപം. മാർച്ചിനിടെ പ്രസംഗിച്ച കോട്ടയം ഡി.സി.സി പ്രസിഡൻറ് നാട്ടകം സുരേഷ്, ആരോഗ്യ മന്ത്രിയെ ‘നാണം കെട്ടവളേ’ എന്നും വിളിച്ച് അധിക്ഷേപിച്ചു.





