റിയൽ എസ്റ്റേറ്റ് ബിസിനസുകാരനെ കഴുത്തുഞെരിച്ചുകൊന്നശേഷം കാറിലിട്ട് കത്തിച്ച് രക്ഷപ്പെട്ട കൂട്ടുകാർ അറസ്റ്റിൽ. യുപിയിലെ ഗാസിയാബാദ് സ്വദേശിയായ ബിസിനസുകാരൻ സഞ്ജയ് യാദവാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം കത്തിക്കൊണ്ടിരുന്ന ഫോർച്യൂണർ കാറിൽ നിന്നാണ് സഞ്ജയ് യാദവിനെ കണ്ടെത്തിയത്.
|
അന്നുതന്നെ കാറിന് തീപിടിച്ചല്ല സഞ്ജയ് മരിച്ചതെന്ന സംശയം പോലീസിനുണ്ടായിരുന്നു. തുടർന്ന് സഞ്ജയിന്റെ സുഹൃത്തുക്കളായ വിശാൽ, ജീത്ത് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സഞ്ജയ് യാദവിന്റെ ആഭരണങ്ങൾ കവർന്ന ശേഷം ഇരുവരും മൃതദേഹം ഫോർച്യൂണർ കാറിലിട്ട് തീകൊടുക്കുകയായിരുന്നു. ദാദ്രിയിലെ വനമേഖലയിലെത്തിച്ചായിരുന്നു വാഹനത്തിനുള്ളിൽ തീയിട്ടത്.
സഞ്ജയ് കുടുംബമാണ് സുഹൃത്തുക്കളായ വിശാലിനെയും ജീത്ത് ചൗധരിയെയും കാണാനാണ് സഞ്ജയ് പോയതെന്ന വിവരം പോലീസിനു നൽകിയത്. ഇതോടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ തിങ്കളാഴ്ച രാത്രി മൂവരും ചേർന്ന് ബിയർ കുടിച്ചതായും ഇതിനുശേഷം സഞ്ജയിന്റെ കഴുത്തിൽ നായയുടെ ബെൽറ്റ് കുരുക്കി കൊല്ലുകയായിരുന്നുവെന്നും പ്രതികൾ മൊഴി നൽകി. പണവും ആഭരണങ്ങളും കവർന്ന ശേഷം മൃതദേഹം കാറിലിട്ട് ആളൊഴിഞ്ഞ ഇടത്തേക്ക് കൊണ്ടുപോവുകയും കാറിനു തീയിട്ട ശേഷം ഇരുവരും രക്ഷപ്പെടുകയുമായിരുന്നു.


