അബൂദബി: ഭാവി ചാന്ദ്രദൗത്യങ്ങൾക്ക് കരുത്തുപകരാൻ സഹായിക്കുന്ന നാസയുടെ ലൂണാർ ഗേറ്റ് വേ സ്റ്റേഷനുമായി യുഎഇയും സഹകരിക്കും. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ആദ്യ എമിറാത്തി, അറബ് ബഹിരാകാശ യാത്രികനെ അയയ്ക്കാനുള്ള പദ്ധതിയുടെ തുടക്കം കുറിക്കുന്ന ചടങ്ങിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം എന്നിവർ സംബന്ധിച്ചു.
|
യുഎസ്എ, ജപ്പാൻ, കാനഡ, യൂറോപ്യൻ യൂനിയൻ എന്നിവയാണ് ലൂണാർ ഗേറ്റ് വേയുമായി സഹകരിക്കുന്ന മറ്റു രാജ്യങ്ങൾ. ചന്ദ്രന്റെ ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന ബഹിരാകാശ നിലയമാണ് ലൂണാർ ഗേറ്റ് വേ. ലൂണാർ ഗേറ്റ് വേയിലേക്ക് 10 ടൺ ഭാരം വരുന്ന ഒരു യൂനിറ്റാണ് യുഎഇ വികസിപ്പിക്കുക. ഇതിനു പുറമേ യുഎഇയിൽ ഒരു ബഹിരാകാശ പ്രവർത്ത കേന്ദ്രവും സ്ഥാപിക്കും.
ചന്ദ്രനിലേക്ക് മനുഷ്യനു വീണ്ടും ചെല്ലാനും ചൊവ്വയിലേക്കുള്ള ദൗത്യങ്ങൾക്ക് സുപ്രധാന പ്ലാറ്റ്ഫോമായി മാറാനും ലൂണാർ ഗേറ്റ് വേക്ക് ആകുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ശാസ്ത്രീയ ഗവേഷണത്തിനും ഹ്രസ്വകാല ദൗത്യങ്ങൾക്കായി എത്തുന്ന ബഹിരാകാശ യാത്രികരുടെ ക്യാംപിങ് കേന്ദ്രമായും റോബോട്ടിക്, റോവർ ദൗത്യങ്ങൾക്കുള്ള സൂക്ഷിപ്പ് കേന്ദ്രമായും നിലയം മാറും.





