|
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട കേസിൽ വിധി ഇന്ന് പ്രസ്താവിക്കും. മണ്ണാർക്കാട് എസ്.സി-എസ്.ടി പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിക്കുക.മുക്കാലി, ആനമൂളി, കള്ളമൂല പ്രദേശത്തുള്ള 16 പേരാണ് പ്രതികൾ.
മധു കേസിൽ നൂറ്റി ഇരുപത്തി എഴ് സാക്ഷികളാണുണ്ടായിരുന്നത്. ഇതിൽ നൂറ്റി ഒന്നുപേരെ വിസ്തരിച്ചു. എഴുപത്തി ആറുപേർ പ്രോസിക്യൂഷന് അനുകൂല മൊഴിനൽകി. ഇരുപത്തി നാലുപേർ കൂറുമാറി. രണ്ടുപേർ മരിച്ചു. ഇരുപത്തി നാലുപേരെ വിസ്തരിക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചു.
2018 ഫെബ്രുവരി 22നാണ് മോഷണം നടത്തിയെന്ന് ആരോപിച്ച് മധുവിനെ ഒരു കൂട്ടം ആളുകൾ തല്ലിക്കൊന്നത്. 2022 ഏപ്രിൽ 28നാണ് മണ്ണാർക്കാട് എസ്സിഎസ്ടി പ്രത്യേക കോടതിയിൽ കേസിന്റെ വിചാരണ ആരംഭിക്കുന്നത്.
വിചാരണയുടെ തുടക്കത്തിൽ 122 സാക്ഷികളാണ് ഉണ്ടായിരുന്നത്. പിന്നീട് വിചാരണക്കിടയിൽ അഞ്ച് സാക്ഷികൾ കൂടി ചേരുകയായിരുന്നു.
ഏറെ നാടകീയ രംഗങ്ങൾക്കൊടുവിലാണ് അട്ടപ്പാടി മധു വധക്കേസ് വിധി പ്രഖ്യാപനത്തിലേക്ക് എത്തുന്നത്. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധു കൊല്ലപെടുന്നത്. മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ മധുവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മുവ്വായിരത്തിലധികം പേജുകളുളള കുറ്റപത്രത്തിൽ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ മധുവിന്റെ ബന്ധുക്കളുൾപ്പടെ 24 പേർ വിചാരണക്കിടെ കൂറുമാറി. കൂറുമാറിയ വനം വകുപ്പിലെ താൽകാലിക ജീവനക്കാരായ നാലുപേരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഇതിനിടെ കൂറുമാറിയ സാക്ഷികൾ കോടതിയിലെത്തി പ്രോസിക്യൂഷന് അനുകൂല മൊഴി നൽകി. കൂറുമാറിയ സാക്ഷിയുടെ കാഴ്ച പരിശോധിക്കുക എന്ന അപൂർവങ്ങളിൽ അപൂർവമായ സംഭവത്തിനും മണ്ണാർക്കാട്ടെ പ്രത്യേക കോടതി വിസ്താരത്തിനിടെ സാക്ഷിയായി.





