17
Jul 2025
Mon
17 Jul 2025 Mon

കോഴിക്കോട്: യമന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ, സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിനും അതിന്റെ നേതാവ് സാമുവൽ ജെറമിനും എതിരെ ആരോപണങ്ങളുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി. നിമിഷപ്രിയ കേസിൽ സാമുവൽ ജെറോമിന്റെ അവകാശവാദങ്ങൾ തള്ളിയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടും ഫേസ്ബുക് വഴിയാണ് അബ്ദുൽ ഫത്താഹ് മഹ്ദി രംഗത്ത് വന്നത്. കേസിലെ അഭിഭാഷകൻ എന്ന പേരിലായിരുന്നു സാമുവൽ ജെറോം മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്. എന്നാൽ സാമുവൽ ജെറോം അഭിഭാഷകൻ അല്ലെന്നും പ്രതിയുടെ കുടുംബത്തിന്റെ യമനിലെ പ്രതിനിധിയായി പവർ ഓഫ് അറ്റോർണി ഉള്ള ആൾ മാത്രമാണെന്നും സഹോദരൻ പറയുന്നു. ഈ കേസിൽ ഇതുവരെ കാര്യമായ യാതൊരു ഇടപെടലും സാമൂവൽ നടത്തിയിട്ടില്ലെന്നും ഇന്നേവരെ ഒരു മധ്യസ്ഥ ചർച്ചക്ക് ഞങ്ങളെ ബന്ധപ്പെടുകയോ വിളിക്കുകയോ ഒരു ടെക്സ്റ്റ് മെസ്സേജ് പോലും ഉണ്ടായിട്ടില്ലെന്നുമുള്ള ഗുരുതര ആരോപണവും മഹ്ദി ഉന്നയിക്കുന്നുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Nimisha priya

നിമിഷപ്രിയയുടെ വധശിക്ഷ യമൻ പ്രസിഡന്റ്‌ അംഗീകരിച്ച ശേഷമാണ് സനയിൽ വച്ച് ആദ്യമായി സാമുവലിനെ കാണുന്നതെന്നും അപ്പോൾ സന്തോഷത്തോടെ എന്നെ അഭിനന്ദിച്ചു ‘ എന്നുമാണ് മഹ്ദിയുടെ മറ്റൊരു ആരോപണം.
കേസുമായി ബന്ധപ്പെട്ട് സാമൂവൽ ഉന്നയിക്കുന്ന മറ്റെല്ലാ അവകാശവാദങ്ങളും കളവാണെന്നും മധ്യസ്ഥ ചർച്ചയ്ക്ക് എന്ന പേരിൽ അവസാനം കൈപ്പറ്റിയ നാല്പത്തിനായിരം ഡോളർ (35 ലക്ഷം രൂപ) ഉൾപ്പെടെ അനേകം പണം സാമുവൽ തട്ടിയെടുത്തെന്നുംതലാലിന്റെ രക്തത്തിൽ അവൻ വ്യാപാരം നടത്തുകയാണ് എന്നും മഹ്ദി ആരോപിക്കുന്നു. ‘സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ’ കാലങ്ങളായി സാമുവൽ ജെറോമിന് എതിരെ ഉന്നയിച്ച് കൊണ്ടിരിക്കുന്ന സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളെ ശരിവെക്കുന്നത് കൂടിയാണ് അബ്ദുൽ ഫത്താഹ് മഹ്ദിയുടെ പോസ്റ്റ്‌.

ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും മാധ്യമങ്ങള്‍ നിമിഷ പ്രിയയെ കുറ്റവാളിയാക്കുന്നതിന് പകരം ഒരു പാവമെന്ന നിലയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും തങ്ങളുടെ നിലപാട് കൂടുതല്‍ ശക്തമാക്കുകയാണെന്നും നേരത്തെ മറ്റൊരു പോസ്റ്റിൽ മഹ്ദി പറഞ്ഞിരുന്നു.