|
തൃശൂര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. വെങ്ങിണിശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം കൊല്ലപ്പെട്ട മനുവും മറ്റു മൂന്നുപേരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. വെങ്ങിണിശേരി സ്വദേശികളായ പ്രണവ്, ആഷിക്, മണികണ്ഠന്‍
എന്നിവര്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. തര്‍ക്കമുണ്ടായ സ്ഥലത്താണ് ഇപ്പൊൾ മനുവിന്റെ മൃതദേഹം കണ്ടെത്തിയത്.
തര്‍ക്കത്തിന് പിന്നാലെ ബൈക്ക് നല്‍കാന്‍ വേണ്ടി കോടന്നൂര്‍ ഭാഗത്തേക്ക് മനു എത്തിയിരുന്നു. ഈ സമയത്ത് പ്രദേശത്ത് ഉണ്ടായിരുന്ന മൂന്നുപേരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. നടുറോഡില്‍ രാത്രി 12 മണിയോടെയായിരുന്നു ആക്രമണം. ഹോക്കി സ്റ്റിക് കൊണ്ടായിരുന്നു മര്‍ദിച്ചത്. ബോധം നഷ്ടപ്പെട്ട മനുവിനെ ആശുപത്രിയിലെത്തിച്ചിരുന്നില്ല. സംഭവ സ്ഥലത്തുവെച്ച് തന്നെ മനു മരിച്ചു.
മണികണ്ഠന്‍ രണ്ട് കൊലപാതക കേസുകളില്‍ പ്രതിയാണ്. ഇയാളെ കാപ്പ കുറ്റം ചുമത്തി നാടുകടത്തിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും ഒരു കൊലപാതകം കൂടി നടത്തിയിരിക്കുന്നത്.





