ലണ്ടൻ: തടവുകാരുമായി ലൈംഗിക ബന്ധം പുലർത്തിയ ജയിലിലെ 18 വനിതാ ജീവനക്കാരെ ജോലിയിൽ നിന്ന് പുറത്താക്കി. ബ്രിട്ടനിലെ ഏറ്റവും വലിയ ജയിലായ റെക്സ്ഹാമിലെ എച്ച്എംപി ബെർവിനിലാണ് സംഭവം. ഇതിൽ മൂന്നു പേരെ ജയിലിലടച്ചതായും സംഭവം പുറത്തുകൊണ്ടുവന്ന ‘മിറർ’ റിപ്പോർട്ട് ചെയ്തു. എമിലി വാട്സൻ, ജെന്നിഫർ ഗാവൻ, അയ്ഷിയ ഗൺ എന്നിവരെയാണ് തടവിലാക്കിയത്.
|
2019 മുതൽ ഇതുവരെ ബ്രിട്ടനിൽ 31 വനിതാ ജീവനക്കാരാണ് മോശം പെരുമാറ്റത്തിന്റെ പേരിൽ ജോലിയിൽ നിന്ന് പുറത്തായിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. തടവുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നു വ്യക്തമായ സാഹചര്യത്തിലാണ് എമിലി വാട്സൻ എന്ന ജീവനക്കാരിയെ ജയിലിലടച്ചത്. ഈ ജീവനക്കാരി ജോൺ മക്ഗീ എന്ന തടവുകാരനൊപ്പം പതിവിലധികം സമയം ചെലവിട്ടത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ജയിൽ അധികൃതർ അന്വേഷണം നടത്തിയത്.
ലഹരിക്കടത്തുകാരനായ ഇയാൾ, അപകടകരമായ ഡ്രൈവിങ്ങിലൂടെ കൊലക്കുറ്റം ചെയ്തതിനാണ് ശിക്ഷിക്കപ്പെട്ടത്. ഇയാളുമായി ബന്ധം പുലർത്തിയ എമിലിയെ ഒരു വർഷത്തേക്കാണ് ജയിലിൽ അടച്ചത്. തടവറയിലെ കാമുകനായി മൊബൈൽ ഫോൺ ഒളിച്ചുകടത്തിയതാണ് ജെന്നിഫർ ഗാവൻ എന്ന ജീവനക്കാരിക്ക് വിനയായത്. ഈ ഫോണിലൂടെ ഇവർ സദാസമയവും കാമുകനായ അലക്സ് കോക്സണുമായി സംസാരിച്ചിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു.
മാത്രമല്ല, ഇവർ തന്റെ സ്വകാര്യ ചിത്രങ്ങൾ തടവറയിലെ കാമുകന് അയച്ചു നൽകിയതായും തെളിഞ്ഞു. ഇതിനു പുറമെ ഇരുവരും തടവറയിൽ വച്ച് ചുംബിച്ചതായും വ്യക്തമായിട്ടുണ്ട്. അതേസമയം, അപകടകാരിയായ തടവുകാരൻ ഖുറം റസാഖുമായി ബന്ധം പുലർത്തിയെന്ന് തെളിഞ്ഞതാണ് അയ്ഷിയ ഗൺ എന്ന ജീവനക്കാരിക്ക് വിനയായത്. ഇയാളുമായി ഈ ജീവനക്കാരി ഫോണിലൂടെ സ്ഥിരമായി ലൈംഗിക സംഭാഷണങ്ങൾ നടത്തിയിരുന്നതായി വ്യക്തമായിട്ടുണ്ട്.
മാത്രമല്ല, തന്റെ സ്വകാര്യ ചിത്രങ്ങളും ഇവർ പങ്കുവച്ചിട്ടുണ്ട്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇവർ കാമുകനു വേണ്ടി മൊബൈൽ ഫോൺ ജയിലിനുള്ളിൽ എത്തിച്ചത്. ഇവർ കാമുകനെ ചുംബിക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. വളരെയധികം ആധുനിക സൗകര്യങ്ങളുള്ള ഈ ജയിൽ, ഇതിനു മുമ്പും വിവാദങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്.
അതേസമയം, തീർത്തും മോശം പശ്ചാത്തലമുള്ള സ്ത്രീകളെ ജോലിക്കെടുക്കുന്നതിനാലാണ് ഇത്തരം കുറ്റങ്ങൾ ആവർത്തിക്കപ്പെടുന്നതെന്ന് പ്രിസൺ ഓഫിസേഴ്സ് അസോസിയേഷന്റെ അധ്യക്ഷൻ മാർക്ക് ഫെയർഹേസ്റ്റ് കുറ്റപ്പെടുത്തി.


