ജെറുസലേം: ഗസയില്‍ നിന്ന് ഹജ്ജ് നിര്‍വഹിക്കാന്‍ ഒരുങ്ങി തയ്യാറായിരുന്ന 2,500 ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം തടഞ്ഞു. ( 2500 Gazans unable to perform hajj due to Israel occupation ) റഫ അതിര്‍ത്തിയുടെ നിയന്ത്രണം ഇസ്രഈല്‍ സൈന്യം ഏറ്റെടുത്തിരുന്നു. ഇതോടെയാണ് 2,500 ഫലസ്തീനികള്‍ക്ക് ഹജ്ജ് നിര്‍വഹിക്കാനുള്ള അവസരം നഷ്ടപ്പെട്ടതെന്ന് ഗസയിലെ എന്‍ഡോവ്മെന്റ് മന്ത്രാലയം അറിയിച്ചു. ഇത് മതസ്വാതന്ത്ര്യത്തിന്റെ വ്യക്തമായ ലംഘനമാണെന്ന്
ഫലസ്തീന്‍ ഉദ്യോഗസ്ഥനായ ഇക്രാമി അല്‍ മുദല്ലല്‍ പറഞ്ഞു.
|
ഇസ്രായേല്‍ വിലക്ക് കാരണം ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി ഗതാഗത കരാറുകളില്‍ ഒപ്പുവെക്കാന്‍ സാധിച്ചില്ല. മക്കയിലും മദീനയിലും താമസസൗകര്യം ബുക്കുചെയ്യുന്നത് ഉള്‍പ്പടെയുള്ള ഹജ്ജ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുന്നതില്‍ നിന്ന് ഇസ്രയേല്‍ തങ്ങളെ തടഞ്ഞെന്നും മന്ത്രാലയം പറഞ്ഞു.
പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഫലസ്തീനിലെ ഹജ്ജ് തീര്‍ത്ഥാടകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയും സൗദി അറേബ്യയുടെയും ഈജിപ്തിന്റെയും അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ സാധിക്കാത്തവര്‍ക്ക് അടുത്ത വര്‍ഷം മുന്‍ഗണന നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു. മതസ്വാതന്ത്ര്യത്തിന്റെയും അന്താരാഷ്ട്ര മാനുഷിക മൂല്യങ്ങളുടെയും വ്യക്തമായ ലംഘനമാണ് ഇതെന്നും ഫലസ്തീന്‍ അധികൃതര്‍ ആരോപിച്ചു.
മെയ് ഏഴ് മുതല്‍ റഫാ അതിര്‍ത്തിയുടെ നിയന്ത്രണം ഇസ്രയേല്‍ പൂര്‍ണമായും കൈയടക്കിയിരുന്നു. അഭയാര്‍ത്ഥി ക്യാമ്പുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബോംബിട്ട് ഇസ്രായേല്‍ നരമേധം തുടരുകയാണ്.


