18
Sep 2025
Thu
18 Sep 2025 Thu
Dating app rape case

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡേറ്റിംഗ് ആപ്പുകള്‍ നിരീക്ഷിക്കുമെന്ന് പൊലീസ്. ആപ്പിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും ജില്ലാ പോലീസ് മേധാവി ഡോ. വിജയ് ഭാരത് റെഡ്ഡി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാസര്‍ഗോഡ് ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കേസില്‍ ഗൂഗിള്‍ സെര്‍ച്ചിലൂടെ രണ്ട് വര്‍ഷം മുമ്പാണ് വിദ്യാര്‍ത്ഥി ഡേറ്റിംഗ് ആപ്പിലെത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കെവൈസി പോലെ രേഖകള്‍ ആവശ്യമില്ലാത്ത ആപ്പില്‍ 18 വയസായെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയാണ് കുട്ടി രജിസ്റ്റര്‍ ചെയ്തത്.

ALSO READ: ക്ലാസിനിടെ 12 വയസ്സുകാരിയോട് ലൈംഗിക അതിക്രമം; മദ്രസാ അധ്യാപകന് ഏഴ് വര്‍ഷം കഠിന തടവ്

വിദ്യാര്‍ത്ഥികള്‍ പഠനാവശ്യത്തിന് മൊബൈല്‍ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കുമ്പോള്‍ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഇക്കാര്യത്തില്‍ ബോധവത്കരണം ആവശ്യമാണ്. അന്വേഷണം പൂര്‍ത്തിയാക്കി ഡേറ്റിംഗ് ആപ്പുകളെ നിയന്ത്രിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെട്ട വിശദമായ റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കുമെന്നും വിജയ് ഭാരത് റെഡ്ഡി പറഞ്ഞു.

യൂത്ത് ലീഗ് നേതാവിനെ തിരഞ്ഞ് പോലീസ്
പടന്ന സ്വദേശിയും ബേക്കലിലെ വിദ്യാഭ്യാസ വകുപ്പ് എഇഒമായ സൈനുദ്ദീന്‍, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പിലിക്കോട് എരവിലെ ചിത്രരാജ്, മൈക്ക് ഓപ്പറേറ്റര്‍ റയീസ് വടക്കെ കൊവ്വല്‍, വെള്ളച്ചാലിലെ സുഗേഷ്(38), ചന്തേരയിലെ ടി കെ അഫ്‌സല്‍(22), തൃക്കരിപ്പൂര്‍ വള്‍വക്കാട്ടെ അബ്ദുല്‍ റഹ്‌മാന്‍ ഹാജി(55) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു പ്രധാന പ്രതി യൂത്ത് ലീഗ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറി സിറാജ് വടക്കുമ്പാട് ഒളിവിലാണ്. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

പോലീസ് തേടിയെത്തിയപ്പോള്‍ ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നുവെന്നാണ് വിവരം. സിറാജിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

SIRAJ AND SAINUDEEN

ചന്തേര പോലീസ് ഇന്‍സ്‌പെക്ടര്‍ കെ പ്രശാന്ത്, നീലേശ്വരം പോലീസ് ഇന്‍സ്‌പെക്ടര്‍ നിബിന്‍ ജോയ്, വെള്ളരിക്കുണ്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ പി സതീഷ് എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം കൊടുത്തിട്ടുണ്ട്.

2023 മുതല്‍ 2025 വരെയുള്ള കാലയളവിലാണ് കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലക്കാരായ പ്രതികള്‍ കുട്ടിയെ ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം പതിനേഴുകാരനെ തേടി വീട്ടിലെത്തിയ ഒരു അന്യ സംസ്ഥാനക്കാരന്‍ കുട്ടിയുടെ മാതാവിനെ കണ്ട് ഇറങ്ങി ഓടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തുടര്‍ന്ന് ചന്തേര പോലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടുവര്‍ഷമായി നടക്കുന്ന പ്രകൃതിവിരുദ്ധ പീഡനപരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.