തിരുവനന്തപുരം: വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ അധ്യാപകനും ഡിവൈഎഫ്‌ഐ നേതാവുമായ റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പ് തല അന്വേഷണം.(Kafir Screen shot: Departmental investigation against Ribesh Ramakrishnan) ഇക്കാര്യത്തില്‍ തോടന്നൂര്‍ എഇഒയെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചുമതലപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫിലിന്റെ പരാതിയിലാണ് നടപടി.
|
ഷാഫി പറമ്പിലിനെതിരായ സ്‌ക്രീന്‍ഷോട്ട് റിബേഷ് പ്രചരിപ്പിച്ചതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇടത് അധ്യാപക സംഘടനാ നേതാവ് കൂടിയാണ് റിബേഷ് രാമകൃഷ്ണന്‍. എവിടെ നിന്നോ ലഭിച്ച സ്‌ക്രീന്‍ ഷോട്ട് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഗ്രൂപ്പില്‍ പങ്കുവച്ചതാണ് എന്നാണ് റിബേഷിന്റെ ന്യായം.
അധ്യാപകനായ റിബേഷ് സര്‍വീസ് ചട്ടം ലംഘിച്ചു എന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. വര്‍ഗീയ പ്രചരണം നടത്തിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫ്‌ലി പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
കാഫിര്‍ പരാമര്‍ശമടങ്ങിയ സ്‌ക്രീന് ഷോട്ട് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആദ്യമായി പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷാണെന്ന ആരോപണവുമായി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എം എസ് എഫ് നേതാവ് മുഹമ്മദ് കാസിം രംഗത്തെത്തിയിരുന്നു. ആറങ്ങോട്ട് എം എല്‍ പി സ്‌കൂള്‍ അധ്യാപകനായ റിബേഷുള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും കാസിം ആരോപിച്ചിരുന്നു.
പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ റെഡ് എന്‍ കൗണ്ടേഴ്‌സ് എന്ന വാട്‌സാപ് ഗ്രൂപ്പില്‍ നിന്നാണ് മറ്റു ഗ്രൂപ്പുകളിലേക്ക് കാഫിര്‍ പരാമര്‍ശമടങ്ങിയ സ്‌ക്രീന് ഷോട്ട് എത്തിയതെന്ന് വ്യക്തമാക്കിയിരുന്നു. റിബേഷ് രാമകൃഷ്ണന്‍ എന്നയാളാണ് ഇത് പോസ്റ്റ് ചെയ്തത്. എവിടെ നിന്നാണ് സ്‌ക്രീന്‍ ഷോട്ട് കിട്ടിയതെന്ന് റിബേഷ് വ്യക്തമാക്കാത്തതിനാല്‍ ഫോണ്‍ പിടിച്ചെടുത്ത് പരിശോധനക്ക് അയച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കാസിമിന്റെ മൊബൈല്‍ പോലീസ് കസ്റ്റിഡിയില്‍
ആരോപണ വിധേയനായ എം എസ് എഫ് നേതാവ് മുഹമ്മദ് കാസിം മൊബൈല്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ശാസ്ത്രീയ പരിശോധനയ്ക്ക് വേണ്ടിയാണ് മൊബൈല്‍ കസ്റ്റിഡിയിലെടുത്തതെന്നാണ് അറിയുന്നത്.





