01
Aug 2023
Wed
01 Aug 2023 Wed

മണിപ്പൂരിലേത് ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമല്ല, ക്രൈസ്തവരെ ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കം: ജോസഫ് പാംപ്ലാനി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണൂര്‍: മണിപ്പുരിലേതു ഗോത്രങ്ങള്‍ തമ്മിലുള്ള കലാപമല്ലെന്നും ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാന്‍ ബോധപൂര്‍വമായ ശ്രമമാണ് അവിടെ നടക്കുന്നതെന്നും തലശേരി അതിരൂപതാ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. കണ്ണൂര്‍ ചെമ്പേരിയില്‍ കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപതാ കമ്മിറ്റി നടത്തിയ മണിപ്പുര്‍ ഐക്യദാര്‍ഢ്യ പരിപാടിയിലായിരുന്നു പരാമര്‍ശം.

മണിപ്പൂര്‍ പ്രശ്‌നത്തില്‍ കേരളത്തിലെ രാഷ്ട്രീയക്കാരുടെ ഇടപെടലില്‍ ആത്മാര്‍ഥതയില്ല. മണിപ്പൂരില്‍ സൈന്യം പോലും നിസ്സഹായരായി നില്‍ക്കുന്നു. പട്ടാളത്തെ നിയന്ത്രിക്കുന്നവരുടെ മനസ്സ് പീഡിപ്പിക്കുന്നവര്‍ക്കൊപ്പമാണ്. ത്രിവര്‍ണ പാതകയിലെ നിറങ്ങള്‍ വൈവിധ്യങ്ങളെ സൂചിപ്പിക്കുന്നു, എന്നാല്‍ എല്ലാ നിറങ്ങളെയും ഏകീകരിക്കാനാണ് ശ്രമം നടക്കുന്നത്. അതിനെ ദേശീയ ബോധം എന്നല്ല, വര്‍ഗീയ വാദം എന്നാണ് പറയേണ്ടത്.ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ 100 ദിവസത്തിലധികമായി ഓഫായിക്കിടക്കുന്നുവെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ യഥേഷ്ടം കള്ളൊഴുക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെയും പാംപ്ലാനി പ്രതികരിച്ചു. സാമ്പത്തിക നേട്ടത്തിന് വേണ്ടി മാത്രമാണ് ഇതെല്ലാം നടത്തുന്നത്. പുതിയ മദ്യനയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.