|
കോഴിക്കോട്: കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കുള്ള സ്പൈസ് ജെറ്റ് യാതൊരു മുന്നറിയിപ്പും ഇല്ലാതെ വീണ്ടും റദ്ദാക്കി. ഇതോടെ വിമാനം പ്രതിഷേധവുമായി യാത്രക്കാർ രംഗത്തുവന്നു. ഇന്ന് പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് യാത്രക്കാരെ അറിയിക്കാതെ റദ്ദാക്കിയത്.
ഇതുവരെ പകരം വിമാനം ഏർപ്പെടുത്തിയിട്ടില്ല. പണം വേഗം മടക്കി നൽകണമെന്ന ആവശ്യവും സ്പൈസ് ജെറ്റ് എയർവേയ്സ് അംഗീകരിക്കുന്നില്ലെന്ന പരാതി ഉയർന്നു.

സ്പൈസ് ജെറ്റ് വലിയ ക്രൂരതയാണ് ചെയ്യുന്നതെന്ന് യാത്രക്കാരിൽ ഒരാള് l പറഞ്ഞു. മൂന്ന് ദിവസത്തേക്ക് ഇനി വിമാനമില്ലെന്നാണ് പറയുന്നത്. ബോർഡിങ് പാസ് എടുത്തശേഷമാണ് വിമാനം റദ്ദാക്കുന്നത്. ഒരു സൗകര്യവും നൽകിയില്ലെന്നും യാത്രക്കാരൻ ആരോപിച്ചു.
പലതവണ സമയം മാറ്റിയശേഷമാണ് ഇന്ന് പുലർച്ച പോകുമെന്ന് അറിയിച്ചത്. അതാണ് ഇപ്പോൾ റദ്ദാക്കിയത്. പണം തിരികെ നൽകാൻ 20 ദിവസം വരെ വേണമെന്നാണ് അധികൃതർ അറിയിക്കുന്നത്. ഇതും പ്രതിഷേധത്തിന് ഇടയാക്കി.
ജോലി വിസയുടെ കാലാവധി അവസാനിക്കുന്നവർ ഉൾപ്പെടെ ആണ് യാത്ര മുടങ്ങി കിടക്കുന്നത്.
കരിപ്പൂരിൽ സ്പെയ്സ് ജെറ്റ് വിമാനം മുന്നറിയിപ്പ് ഇല്ലാതെ റദ്ദാക്കുന്നത് ഇതാദ്യമല്ല.
കഴിഞ്ഞയാഴ്ച പുലർച്ചെ 4.50നു പുറപ്പെടേണ്ട കരിപ്പൂർ- ജിദ്ദ സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കുക ഉണ്ടായി.
ഉംറ തീർഥാടകരടക്കം വിമാനത്തിൽ യാത്ര ചെയ്യേണ്ടത് 189 യാത്രക്കാരാണ് ഇതോടെ കുടുങ്ങിയത്. ഭക്ഷണവും വെള്ളവും നൽകിയില്ലെന്നു യാത്രക്കാർ പറയുന്നു.
Spice Jet cancels Jeddah flight at Karipur; Passengers in protest





