കാസര്‍ഗോഡ്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതെ മാറിനില്‍ക്കാന്‍ കാസര്‍കോഡ് ബിജെപിയില്‍ ഒരു വിഭാഗത്തിന്റെ ആഹ്വാനം. ബലിദാനികളെ അപമാനിച്ചവര്‍ക്കെതിരെ നടപടി തേടിയാണ് പ്രതിഷേധം. തിരഞ്ഞെടുപ്പ് അടുത്ത വേളയിലുണ്ടായ പൊട്ടിത്തെറി ബിജെപിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ( kasaragod-bjp-loksabha-election )
|
വോട്ട് ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ട് കാസര്‍ഗോഡ് നഗരത്തില്‍ ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രഹസ്യയോഗം ചേര്‍ന്നു. ബിജെപി സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്ത്, മേഖല പ്രസിഡന്റ് സുരേഷ് കുമാര്‍ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി മണികണ്ഠറായ് എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. തെരെഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ആവശ്യപ്പെട്ട് വാട്‌സ്ആപ് കൂട്ടായ്മയും തുടങ്ങി.

കാസര്‍കോഡ് നഗരത്തിലെ ജെ പി നഗറിലാണ് നൂറിലധികം പ്രവര്‍ത്തകര്‍ പങ്കെടുത്ത രഹസ്യ യോഗം ചേര്‍ന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ ബലിദാനികളായ മൂന്ന് പ്രവര്‍ത്തകരെ അപാനിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. 2022ല്‍ കുമ്പള പഞ്ചായത്തിലെ സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ്് പൊട്ടിത്തെറിയിലേക്ക് നയിച്ചത്.
1998ല്‍ കുമ്പള കോയിപ്പാടി കടപ്പുറത്ത് ബിനു, 2000ല്‍ പി ടി വിജയന്‍, 2001ല്‍ ദയാനന്ദന്‍ എന്നിവര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഈ പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സിപിഎം നേതാവിനെ ് കുമ്പള പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ പിന്തുണച്ചു എന്നാണ് ആരോപണം. കെ ശ്രീകാന്തിന്റെ നേതൃത്വത്തിലാണ് ബിജെപി നേതാക്കളാണ് ഈ കൗണ്‍സിലര്‍ക്ക് പിന്തുണ നല്‍കാന്‍ നിര്‍ദേശിച്ചതെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.
നേതാക്കള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് രൂപീകരിച്ച വാട്‌സാപ്പ് കൂട്ടായ്മയിലും നൂറുകണക്കിന് പേര്‍ അംഗങ്ങളാണ്. വരും ദിവസങ്ങളില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് പ്രവര്‍ത്തകരുടെ തീരുമാനം.





