പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി ഇന്ന് പുലര്‍ച്ചെ ഇന്ത്യ നടത്തിയ തിരിച്ചടി സ്ഥിരീകരിച്ച് പാകിസ്താന്‍. (Pakistan confirms eight killed in six attacks; Border on edge amid fear of war) ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ എട്ട് പാകിസ്താന്‍കാര്‍ കൊല്ലപ്പെട്ടതായി ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ അഹ്‌മദ് ശരീഫ് ചൗധരി പറഞ്ഞു. 35 പേര്‍ക്ക് പരിക്കേറ്റു. രാത്രി വൈകി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
|
ആറിടങ്ങളില്‍ 24 ആക്രമണങ്ങള്‍ നടന്നതായി ചൗധരി പറഞ്ഞു. പഞ്ചാബ് പ്രവിശ്യയിലുള്ള ബഹല്‍പൂര്‍ സിറ്റിക്ക് സമീപം അഹ്‌മദ്പൂര്‍ ശര്‍ഖിയയിലാണ് ഏറ്റവും വലിയ ആക്രമണം നടന്നത്. ഇവിടെ ഒരു മസ്ജിദ് കോമ്പൗണ്ടിലാണ് മിസൈല്‍ പതിച്ചതെന്നും 3 വയസ്സുകാരി ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായും ചൗധരി അവകാശപ്പെട്ടു. എന്നാല്‍, ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇന്ത്യന്‍ സൈനികവൃത്തങ്ങള്‍ വിശദീകരിക്കുന്നത്.
സിയാല്‍കോട്ടിന് സമീപമുള്ള മുര്‍ദികെ സിറ്റി, പഞ്ചാബ് പ്രവിശ്യയിലുള്ള ശകര്‍ഗഡ് എന്നിവിടങ്ങളിലാണ് മറ്റ് ആക്രമണങ്ങള്‍. പാക്കധീന കശ്മീരിലെ മുസാഫറാബാദ്, കോട്ടലി എന്നിവിടങ്ങളിലും ആക്രമണങ്ങള്‍ നടന്നു. ഈ ആക്രമണങ്ങളില്‍ രണ്ട് മസ്ജിദുകള്‍ തകര്‍ന്നതായും 16ഉം 18ഉം വയസ്സുള്ള രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടതായും പാകിസ്താന്‍ അവകാശപ്പെടുന്നു.
ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതായും സൈനികരെ പിടികൂടിയതായും പാകിസ്താന്‍ ആഭ്യന്തര മന്ത്രി നേരത്തേ അവകാശപ്പെട്ടിരുന്നെങ്കിലും വാര്‍ത്താ സമ്മേളനത്തില്‍ ചൗധരി അതിനെക്കുറിച്ചൊന്നും പറഞ്ഞില്ല.
കഴിഞ്ഞയാഴ്ച്ച കശ്മീരിലെ പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ ഇന്നലെ രാത്രി വൈകി ശക്തമായ തിരിച്ചടി നല്‍കിയത്. ഇന്ത്യയുടെ കര, വ്യോമ, നാവിക സേനകള്‍ സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. ആക്രമണത്തിന്റെ വിശദാംശങ്ങള്‍ ഇന്ന് രാവിലെ 11 മണിക്ക് സൈന്യം നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ വിശദീരിക്കും.
അതിര്‍ത്തിയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു
ഇന്ത്യയുടെ ശക്തമായ തിരിച്ചടിക്ക് പിന്നാലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പാക് ഷെല്ലാക്രമണം. ആക്രമണത്തില്‍ മൂന്ന് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായാണ് വിവരം.





