16
Sep 2025
Sat
16 Sep 2025 Sat
qassam ied ambush

ഇസ്രായേലിന്റെ അത്യാധുനിക മെര്‍ക്കാവ ടാങ്കുകളെ കെണിയില്‍ വീഴ്ത്തി ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ്.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വെള്ളിയാഴ്ച പുറത്തുവിട്ടു. വടക്കന്‍ ഗാസ മുനമ്പിലെ ജബലിയ ക്യാമ്പിന് പടിഞ്ഞാറ്, സഫ്താവി ജംഗ്ഷന്റെ കിഴക്ക് ഭാഗത്ത്, ഇസ്രായേലി സൈന്യത്തിന്റെ വാഹനങ്ങള്‍ നേരത്തേ സ്ഥാപിച്ച സ്‌ഫോടകവസ്തുക്കളുടെ കെണിയില്‍ അകപ്പെടുന്നതാണ് ഈ ദൃശ്യങ്ങളില്‍ കാണിക്കുന്നത്. സെപ്റ്റംബര്‍ 5-ന് നടന്ന ഒരു ഓപ്പറേഷന്റെ ദൃശ്യങ്ങളാണ് ഇതെന്നും ബ്രിഗേഡ്‌സ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീഡിയോയുടെ തുടക്കത്തില്‍, ഖസ്സാം പോരാളികള്‍ മുന്‍കൂട്ടി നിശ്ചയിച്ച പാതയില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിക്കുന്ന ദൃശ്യങ്ങളാണുള്ളത്. മരണവും ജീവിതവും ദൈവത്തിന്റെ കൈയിലാണെന്നും മരണത്തെ ഞങ്ങള്‍ ഭയക്കുന്നില്ലെന്നും അര്‍ത്ഥമാക്കുന്നു ഖുര്‍ആന്‍ വചനങ്ങള്‍ വീഡിയോയില്‍ ഒരു ഭാഗത്ത് പാരായണം ചെയ്യുന്നുണ്ട്.

തുടര്‍ന്ന്, കവചിത വാഹനങ്ങള്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ച സ്ഥലത്തേക്ക് പ്രവേശിക്കുന്നതും രണ്ട് വാഹനങ്ങള്‍ സ്‌ഫോടനത്തില്‍ അകപ്പെടുന്നതും വീഡിയോയില്‍ കാണിക്കുന്നു.

ALSO READ: യുഎസില്‍ ഇന്ത്യന്‍ ടെക്കിയെ പോലീസ് വീട്ടില്‍ കയറി വെടിവച്ചുകൊന്നു

ഇസ്രായേല്‍ സൈന്യം ഗാസ സിറ്റി പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ട് ‘ഗിഡിയന്‍ ചേരിയട്ട്‌സ് 2’ എന്ന പേരില്‍ ആരംഭിച്ച കരസേന ആക്രമണത്തിന് മറുപടിയായി ‘മൂസയുടെ ആളുകള്‍’ എന്ന പേരില്‍ ഒരു പുതിയ സൈനിക നടപടി ആരംഭിച്ചതായി അല്‍-ഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചു.

വ്യാഴാഴ്ച വൈകുന്നേരം, ഇസ്രായേലിന്റെ ഗസ സിറ്റി ആക്രമണം ഒരു നീണ്ട യുദ്ധത്തിന് കാരണമാകുമെന്ന് അല്‍-ഖസ്സാം ബ്രിഗേഡ്‌സ് നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നു. പതിനായിരക്കണക്കിന് കെണികളും സ്‌ഫോടകവസ്തുക്കളും തയ്യാറാക്കിയിട്ടുണ്ടെന്നും, ഗാസ ഇസ്രായേലി സൈനികര്‍ക്ക് ശവപ്പറമ്പായി മാറുമെന്നും ബ്രിഗേഡ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.

ബുള്‍ഡോസറുകള്‍, കവചിത വാഹനങ്ങള്‍, സൈനിക നീക്കങ്ങള്‍ എന്നിവ പ്രധാന ലക്ഷ്യങ്ങളായിരിക്കുമെന്നും, കരയുദ്ധം വികസിക്കുന്നതിനനുസരിച്ച് പിടിക്കപ്പെടുന്ന സൈനികരുടെ എണ്ണം വര്‍ധിക്കുമെന്നും അവര്‍ ഊന്നിപ്പറഞ്ഞു.

ഇസ്രായേല്‍ കരസേന ഓപ്പറേഷന്‍ ആരംഭിക്കുകയും വികസിപ്പിക്കുകയും ചെയ്തതോടെ ‘ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ബന്ദികളെ ഇസ്രായേലിന് കിട്ടാനുള്ള സാധ്യത ഇല്ലാതായെന്നും പ്രസ്താവന മുന്നറിയിപ്പ് നല്‍കി. ഇസ്രായേലി തടവുകാര്‍ ഗസ സിറ്റിയുടെ സമീപത്തുള്ള വ്യത്യസ്ഥ പ്രദേശങ്ങളിലാണുള്ളതെന്നും അവരുടെ നിലനില്‍പ്പ് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.